Leader Page
ബിജെപി വിഭാവനാ ചെയ്യുന്ന ഹിന്ദു ഐക്യത്തിനു മുന്നോടിയായി കേരളത്തിൽ ഉണ്ടാകുമെന്ന് അടുത്തകാലത്ത് പ്രഖ്യാപിക്കപ്പെട്ട ഈഴവ-നായർ ഐക്യം പൊളിഞ്ഞു. അങ്ങനെ 1950ൽ മന്നത്ത് പത്മനാഭനും ആർ. ശങ്കറുംകൂടി ഉണ്ടാക്കിയ ഹിന്ദു മണ്ഡലത്തിന്റെയും 2012ൽ വെള്ളാപ്പള്ളിയും സുകുമാരൻ നായരും ചേർന്നുണ്ടാക്കിയ ഹിന്ദു മഹാസഖ്യത്തിന്റെയും ഗതി പുത്തൻ നീക്കത്തിനും ഉണ്ടായി.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജനുവരി 18ന് മുന്നോട്ടുവച്ച നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യത്തിനുള്ള ആഹ്വാനം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വാഗതം ചെയ്തതോടെ ഒരു പുത്തൻ ചരിത്രം കുറിക്കപ്പെടുന്നു എന്ന് പൊതുവെ ധാരണ ഉണ്ടായതാണ്. എന്നാൽ, ജനുവരി 21ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപി ബോർഡ് യോഗം നിർദേശിച്ച ഐക്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ ജനുവരി 26ന് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ഐക്യനിർദേശം തള്ളി. അതോടെ ഈഴവ-നായർ ഐക്യനീക്കം വീണ്ടും പെളിഞ്ഞു.
എന്നാൽ, 1950ലും 2012ലും ഉണ്ടായ പരാജയങ്ങളുടെ രൂപമല്ല ഇക്കുറി. ഐക്യനീക്കം പൊളിഞ്ഞെങ്കിലും ഇരുസമുദായത്തിന്റെയും നേതാക്കൾ ഐക്യനീക്കം പൊളിഞ്ഞതിനെക്കുറിച്ച് നടത്തുന്ന പ്രതികരണങ്ങൾ പഴയകാലത്തെപോലെ പരസ്പരം കുറ്റപ്പെടുത്തുന്നതല്ല എന്നത് ഈ പരാജയത്തിലെ വലിയ സവിശേഷതയാണ്. എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംശയലേശമെന്യേ വ്യക്തമാക്കി.
ഐക്യവുമായി മുന്നോട്ടു പോയാൽ എൻഎസ്എസിന്‍റെ സമദൂര സിദ്ധാന്തം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈഴവ-നായർ ഐക്യത്തിനു പിന്നിൽ ബിജെപിയാണെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചയ്ക്ക് നിയോഗിച്ചതിലൂടെ സംശയം ശക്തമായി. “തുഷാറിനെ ചർച്ചയ്ക്കു വിടരുതായിരുന്നു”- സുകുമാരൻ നായർ പറഞ്ഞു. അതുകൊണ്ട് ചർച്ചയ്ക്കായി വരേണ്ടെന്ന് താൻതന്നെ വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യം ഇന്നല്ലെങ്കിൽ നാളെ
ഈ തിരിച്ചടിക്കു വെള്ളാപ്പള്ളി നൽകുന്ന ഭാഷ്യം വളരെ ഇരുത്തം വന്നതായി. അദ്ദേഹം തെല്ലും തളരുന്നില്ല. നായർ-ഈഴവ ഐക്യമല്ല ഹിന്ദുക്കളുടെ ഐക്യമാണ് ലക്ഷ്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന അഭിപ്രായം സുകുമാരൻ നായർ മാറ്റിയിട്ടില്ല. അതാണ് വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കുന്ന ഘടകം. ഈ നീക്കത്തിൽ രാഷ്ട്രീയമില്ലെന്ന് വെള്ളാപ്പള്ളി പറയുന്നു. നിഷ്കളങ്കനായ സുകുമാരൻ നായർ വ്യക്തിപരമായ അഭിപ്രായം ആദ്യം പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡ് കൂടിയപ്പോൾ അതു തിരുത്തേണ്ടിവന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ സുകുമാരൻ നായർക്ക് ആ തീരുമാനം മാലോകരെ അറിയിക്കേണ്ടിവന്നു. അതുകൊണ്ട് നാം നിരാശരല്ല. ഇന്നല്ലെങ്കിൽ നാളെ ഹിന്ദു ഐക്യം ഉണ്ടാവും.
“ഈ തീരുമാനത്തിന്‍റെ പേരിൽ സുകുമാരൻ നായരെയോ നായർ സമുദായത്തെയോ തള്ളിപ്പറയരുത്. ഞാൻ ഒരിക്കലും നായർ സഹോദരങ്ങളെ കുറ്റം പറയില്ല. സുകുമാരൻ നായർ നിഷ്കളങ്കനാണ്. ഇന്നല്ലെങ്കിൽ നാളെ നടക്കേണ്ട കാര്യമാണിത്. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. നമ്മുടേത് ഒരു മതമാണ്. ഒരു വിശ്വാസമാണ്. ഒരേ ആചാരങ്ങളാണ്. നമ്മുടെ അനുഷ്ഠാനങ്ങൾ ഒന്നാണ്. ഈ തീരുമാനത്തിന്‍റെ പേരിൽ അവരെ തള്ളിപ്പറയരുത്. ചോര കുടിക്കാൻ നടക്കുന്നവരുണ്ട്. അവർക്ക് ഇരയാകരുത്. ചില കുറുക്കന്മാരുണ്ട്. അവരുടെ കെണിയിൽ വീഴരുത്. ഞാൻ ചില സാമൂഹിക സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ, മുഖ്യമന്ത്രിയുടെ കാറിൽ പോയതിന് എല്ലാവരും പരിഹസിച്ചപ്പോൾ സുകുമാരൻ നായർ നമുക്ക് ശക്തമായ പിന്തുണ തന്നു. അത് എനിക്ക് കരുത്തു പകർന്നു. രാഷ്ട്രത്തെ ഹൈജാക്ക് ചെയ്യാൻ നോക്കുന്ന ശക്തികളുണ്ട്.” -വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകി. പോരാട്ടം അവർക്കെതിരേയാണ്. അതായത് ഈ തിരിച്ചടികൊണ്ട് വെള്ളാപ്പള്ളി മുന്നോട്ടുവച്ച കാൽ പിൻവലിക്കുന്നില്ല. അദ്ദേഹം മുന്നോട്ടുതന്നെയാണ്. അസാധാരണ സ്വരമാണ് വെള്ളാപ്പള്ളിയിൽനിന്നുയർന്നത്.
സൂക്ഷിച്ചാണ് സുകുമാരൻ നായരും സംസാരിച്ചത്. വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചില്ല. വെള്ളാപ്പള്ളിക്കു പെട്ടെന്നു പത്മഭൂഷണ്‍ കിട്ടിയതാണ് ഐക്യനീക്കത്തിന് പിന്നിൽ ബിജെപി കളിക്കുന്നില്ലേ എന്നു ചിന്തിക്കാൻ സുകുമാരൻ നായരെ പ്രേരിപ്പിച്ചതെങ്കിലും വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ കൊടുത്തത് തെറ്റിപ്പോയി എന്നൊന്നും സുകുമാരൻ നായർ പറഞ്ഞില്ല. വെള്ളാപ്പള്ളി പത്മ പുരസ്കാരത്തിന് അർഹനാണെന്നും സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി മുന്നോട്ടുവച്ച ഹിന്ദു ഐക്യം വേണ്ടതല്ലെന്നും സുകുമാരൻ നായർ പറഞ്ഞില്ല. “ഞാൻ സ്വാഗതം ചെയ്ത നിർദേശമാണത്. എന്നാൽ, പിന്നീട് ഞാൻ തന്നെ വിശകലനം ചെയ്തപ്പോൾ ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞു പിന്മാറി. അതിൽ അടിയൊഴുക്കുണ്ടെന്നു തോന്നി. അവർ ബിജെപിയുമായി ചേർന്നു നടത്തുന്ന നീക്കമായി തോന്നി. ചർച്ചയ്ക്കായി വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെ. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം കിട്ടി. പത്മഭൂഷണ്‍. അത്ര ശുദ്ധമല്ല ഇടപെടൽ എന്നും തോന്നി. എൻഎസ്എസിന് സമദൂരമാണ്. അതു തെറ്റിച്ച് ഒരു നീക്കുപോക്കുമില്ല. അതിനാൽ ഞാൻതന്നെ ഈ തിരുമാനം ഡയറക്ടർ ബോർഡ് യോഗത്തെ അറിയിക്കുകയായിരുന്നു.” -സുകുമാരൻ നായർ വിശദീകരിച്ചു. ബോർഡല്ല, താൻ തന്നെയാണ് തീരുമാനം മാറ്റിയത് എന്ന് സമർഥിക്കുകകൂടിയാണ് അദ്ദേഹം ചെയ്തത്.
ഐക്യനീക്കം പരാജയപ്പെട്ടത് പതിവുപോലെ നേതാക്കന്മാരുടെ ഈഗോ കൊണ്ടല്ല എന്നത് ഈ പരാജയത്തിലെ നല്ല വശമാണ്. പിന്നെ എന്തുകൊണ്ട് പരാജയപ്പെട്ടു? ആരാണ് പരാജയപ്പെടുന്നത്? സുകുമാരൻ നായരോ? എൻഎസ്എസ് ഡയറക്ടർ ബോർഡ് ശക്തി തെളിയിച്ചു എന്ന് വ്യാഖ്യാനിക്കുന്നതും ശരിയാവില്ല. സുകുമാരൻ നായർക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ സ്വാധീനം കുറഞ്ഞതിന്റെ സൂചനയാണ് ഈ തീരുമാനം എന്ന് അധികം പേർ വിശ്വസിക്കില്ല.
ഒരേ മതവിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുന്നാക്ക സമുദായവും പിന്നാക്ക സമുദായവുമായുള്ള രണ്ട് സമൂഹങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുക അത്ര എളുപ്പമല്ല എന്ന സാമൂഹിക യാഥാർഥ്യം ഉണ്ടാക്കുന്ന സ്വാഭാവിക ദുരന്തമാണിത്. പിന്നാക്ക സമുദായങ്ങൾക്കു കിട്ടുന്ന ആനുകൂല്യങ്ങൾ മുന്നാക്കക്കാർക്കു പിടിക്കില്ല. മുന്നാക്കക്കാർ നടത്തുന്ന അവകാശ സമരങ്ങൾ പിന്നാക്കക്കാർക്കും പഥ്യമാവില്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഭരണഘടനാപരമായ ഈ തിരിവുണ്ട്. മുസ്ലിംകളിൽ ഇല്ല. അതുകൊണ്ട് അവർക്ക് എല്ലാ കാര്യത്തിലും ഒന്നിച്ചു നിൽക്കാനാകുന്നു.
മുസ്‌ലിം ലീഗ് വിരോധം
നായർ, ഈഴവ ഐക്യനീക്കം പൊളിഞ്ഞെങ്കിലും അതിനു പ്രധാന കാരണമായ മുസ്‌ലിം ലീഗ് വിരോധം വെള്ളാപ്പള്ളി ഊതിക്കത്തിക്കുന്നുണ്ട്. ലീഗ് രാഷ്ട്രീയശക്തി ഉപയോഗിച്ച് അന്യായമായി പലതും നേടുന്നു എന്ന വാദം അദ്ദേഹം ആവർത്തിച്ച് ഉന്നയിക്കുന്നു. ഈ വികാരം ചില ക്രൈസ്തവരിലും ഉണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങൾപോലും 80 ശതമാനവും മുസ്‌ലിം സമുദായത്തിന് ഒറ്റയ്ക്കു കിട്ടാൻ കാരണം ലീഗാണ്.
ന്യൂനപക്ഷ വകുപ്പിലെ മന്ത്രിമാർ എല്ലാക്കാലത്തും മുസ്ലിംകൾ ആയിരുന്നു. രണ്ടാം പിണറായി സർക്കാർ രൂപംകൊള്ളുന്ന കാലത്ത് ഈ വകുപ്പു മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്ന് ക്രൈസതവ മെത്രാന്മാർ ആവശ്യപ്പെട്ടതും പിണറായി അംഗീകരിച്ചതുമാണ്. തുടക്കത്തിൽ പിണറായി തന്നെയാണ് ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പിന്നീടത് വി. അബ്ദുറഹിമാന് കൈമാറി. ന്യൂനപക്ഷ വകുപ്പ് അദ്ദേഹത്തിനാണ് എന്നായിരുന്നു വകുപ്പ് വിഭജന സമയത്ത് മുഖ്യമന്ത്രി അറിയിച്ചതെങ്കിലും ഫലത്തിൽ അദ്ദേഹത്തിന് കൊടുത്തില്ല. മുഖ്യമന്ത്രി വകുപ്പ് സൂക്ഷിച്ചു. പിന്നീട് അബ്ദുറഹിമാനുതന്നെ കൊടുക്കുകയും ചെയ്തു.
Kerala
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്‌ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. ഈ തീരുമാനത്തിന്‍റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്കു തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്കു തണലും കരുത്തുമായി ഉണ്ടാകും.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തുനിന്ന് ഐക്യത്തിനു വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്‍റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സുകുമാരൻ നായർ മറ്റ് ഇടപെടൽ ഉണ്ടെന്ന ആരോപണം തള്ളിയത്.
Kerala
ചങ്ങനാശേരി: വീണ്ടും കൊട്ടിഘോഷിച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞുവീണപ്പോൾ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ. മുമ്പും ഇത്തരം ഐക്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നതായിരുന്നു ചരിത്രം. ഇത്തവണത്തെ ഐക്യശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ ആദ്യം ഘട്ടത്തിലേ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഐക്യത്തിൽ പോകുമെന്നാണ് പലരും കരുതിയിരുന്നത്.
എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സാമുദായിക ഐക്യത്തിന് അതൊന്നും വിഘാതമാകില്ലെന്ന് ഇത്തവണ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ എന്തായാലും തെരഞ്ഞെടുപ്പ് വരെ ഐക്യരഥം ഉന്തിത്തള്ളി നീക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാം ദിവസങ്ങൾക്കൊണ്ട് തകർന്നുവീണു. ഇടതുപക്ഷം ഒഴികെയുള്ള രാഷ്‌ട്രീയ കക്ഷികൾ ഐക്യത്തെ കരുതലോടെയാണ് കണ്ടതും വിലയിരുത്തിയതും.
പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഐക്യത്തിൽനിന്നു പിന്മാറാൻ എൻഎസ്എസിനെ പ്രരിപ്പിച്ചതെന്നാണ് കരുതുന്നത്.
1. സമദൂരത്തിലെ വിള്ളൽ
രാഷ്‌ട്രീയ കക്ഷികളോട് സമദൂരം പുലർത്തുക എന്നത് എൻഎസ്എസിന്‍റെ പ്രഖ്യാപിത നയമാണ്. എന്നാൽ, പൊതുവേ ഇടതുപക്ഷത്തോടു ആഭിമുഖ്യം പുലർത്തുന്ന പരസ്യനിലപാടാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുലർത്തുന്നത്. അതേസമയം, അദ്ദേഹത്തിന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് എന്ന പാർട്ടിയുമായി എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയുമാണ്. ഇങ്ങനെ രാഷ്‌ട്രീയ സമീപനങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സാമുദായിക സംഘടനകളും ഐക്യത്തിലേക്കു വരുമ്പോൾ എൻഎസ്എസിന് അതിന്‍റെ സമദൂരമെന്ന പ്രഖ്യാപനം പിന്നെ ആർജവത്തോടെ പറയാൻ കഴിയാതെ വരുമെന്നു പലരും ചൂണ്ടിക്കാട്ടി. പിന്മാറുന്നതാണ് എൻഎസ്എസിന്‍റെ പ്രഖ്യാപിത മൂല്യങ്ങൾക്കു നല്ലതെന്ന് അഭിപ്രായത്തിന് അതോടെ മുൻതൂക്കം ലഭിച്ചു.
2. രാഷ്‌ട്രീയക്കുരുക്ക്
രണ്ടു സംഘടനകളുടെ നേതാക്കളും ഐക്യത്തെക്കുറിച്ചു വാചാലമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കൂട്ടായി വിമർശനങ്ങൾ ഉന്നയിച്ചത് ഐക്യത്തിന്‍റെ ഉദ്ദേശ്യലക്ഷ്യത്തെ സംശയത്തിലാഴ്ത്തി. വി.ഡി. സതീശനും അതുവഴി യുഡിഎഫിനും എതിരായ സംഖ്യമായിട്ടാണ് ഇരു സംഘടനകളുടെയും ഐക്യമെന്ന പ്രതീതി പൊതുസമൂഹത്തിൽ ഉയർന്നു. ഐക്യത്തെ ഇടതുപക്ഷം ഹാർദമായി സ്വാഗതം ചെയ്തത് ഈ ചിന്തയ്ക്ക് ആക്കംകൂട്ടി. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ നിറഞ്ഞതോടെ ഏതെങ്കിലും വ്യക്തികൾക്ക് എതിരല്ല ഐക്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിക്കു വിശദീകരിക്കേണ്ടിവന്നു. പക്ഷേ, ഇതു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. സംഘടനയ്ക്ക് ഉള്ളിൽ തന്നെ ഐക്യത്തിനെതിരേ സമ്മർദം ശക്തമായി. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവർ ചേർന്നു പ്രവർത്തിക്കുന്ന സമുദായം ഏതെങ്കിലും കക്ഷികൾക്ക് എതിരാണെന്നു മുദ്രകുത്തപ്പെടുന്നത് നല്ലതല്ല എന്ന അഭിപ്രായം ശക്തിപ്പെട്ടു.
3. സാമുദായിക ഐക്യം
മറ്റു സമുദായങ്ങൾക്കെതിരേ തുടർച്ചയായി വിവാദ പ്രസ്താവനകൾ നടത്തുന്ന വെള്ളപ്പാള്ളി നടേശനുമായി കൈകോർക്കുന്നത് എൻഎസ്എസ് തുടർന്നുവരുന്ന അന്തസിനും മൂല്യങ്ങൾക്കും നിരക്കുന്നതല്ലെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങളെയും മാനിക്കുകയും അവരോടു മാന്യമായി ഇടപെടുകയും ചെയ്യുന്ന പാരമ്പര്യമാണ് എൻഎസ്എസിന് ഉള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായം അടക്കമുള്ളവരെ തുടർച്ചയായി ഇകഴ്ത്തി സംസാരിക്കുന്ന ഒരാളുമായുള്ള കൂട്ടുകെട്ട് സംഘടനയുടെ സത്പേരിനു കളങ്കം ചാർത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി.
4. ഗൂഢനീക്കമോ?
എൻഎസുംഎസും എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ തുടർചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ച നടപടിയാണ് എൻഎസ്എസിനെ അലോസരപ്പെടുത്തിയ മറ്റൊരു ഘടകം. അനുജനപ്പോലെ തുഷാറിനെ പെരുന്നയിലേക്ക് സ്വീകരിക്കുമെന്നൊക്കെ ആദ്യ ഘട്ടത്തിൽ പ്രസ്താവന വന്നെങ്കിലും എൻഡിഎ ഘടകകക്ഷിയുടെ നേതാവ് എന്ന നിലയിൽ അറിയപ്പെടുന്നയാളുമായി ഐക്യ ചർച്ച നടത്തിയാൽ അതു സംഘടനയുടെ സമദൂര സിദ്ധാന്തത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്ക എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ ശക്തമായിരുന്നു. ഐക്യത്തിന്‍റെ ഗുണഭോക്താവായി മാറാൻ എൻഡിഎ നടത്തുന്ന വളഞ്ഞ വഴിയാണോയെന്ന ഇതെന്ന സംശയവും ബലപ്പെട്ടു.
5. പത്മ പുരസ്കാരവും?
ഐക്യനീക്കം നടക്കുന്നതിനിടെ വെള്ളാപ്പള്ളി നടേശനു പത്മഭൂഷൻ പുരസ്കാരം കൂടി ലഭിച്ചതോടെ ഐക്യം സാധ്യമാക്കിയാൽ അതിന്‍റെ തിളക്കവും ക്രഡിറ്റും വെള്ളാപ്പള്ളി സ്വന്തമാക്കുമെന്നും എൻഎസ്എസ് മങ്ങിപ്പോകുമെന്നും സംഘടനയിൽ അഭിപ്രായം ഉയർന്നിരുന്നു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പുരസ്കാര പ്രഖ്യാപനത്തിലുള്ള സംഘടനയുടെ അതൃപ്തിയും നിഴലിച്ചെന്ന സംശയവും പലർക്കുമുണ്ട്. കേരള രാഷ്‌ട്രീയം ആകെ കലങ്ങിമറിയുന്ന സാഹചര്യത്തിൽ അതിൽ പക്ഷം പിടിച്ചെന്ന ആക്ഷേപത്തിലേക്കു സംഘടനയെ കൊണ്ടുപോകുന്നത് ഉചിതമാകില്ല എന്ന അഭിപ്രായവും ഇതിനൊപ്പം ശക്തമായി ഉയർന്നു.
അന്നു പൊളിഞ്ഞ ഐക്യം
ഇതിനുമുമ്പുള്ള ഐക്യത്തിന് 13വയസാകുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു ഐക്യനീക്കം സംഭവിച്ചത്. 2013 ഏപ്രില്‍ മാസത്തിലായിരുന്നു അന്നത്തെ ഐക്യത്തിനു തുടക്കമിട്ടത്. എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കണ്ടാണ് അന്നത്തെ ഐക്യത്തിന് ആഹ്വാനം നടത്തിയത്. അത് 2013 ഏപ്രില്‍ 13നായിരുന്നു.
അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുകയാണെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഭരണമാണ് നടക്കുന്നതെന്നും ആരോപണമുയര്‍ത്തിയായിരുന്നു ഐക്യ സന്നാഹം.
അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍, സംവരണ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം അധിക നാള്‍ നീണ്ടില്ല.
എല്ലാം പെട്ടെന്ന്
കഴിഞ്ഞ ബുധനാഴ്ച കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസുമായി യോജിക്കാന്‍ തയാറാണെന്ന പ്രഖ്യാപനത്തെ എന്‍എസ്എസ് ജനറൽ സെക്രട്ടറി സര്‍വാത്മനാ സ്വാഗതം ചെയ്തതോടെയാണ് ഇത്തവണത്തെ ഐക്യനീക്കം സജീവമായത്.
എന്‍എസ്എസിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്കു കോട്ടംതട്ടാതെ എസ്എന്‍ഡിപിയുമായുള്ള ഐക്യം യാഥാര്‍ഥ്യമാകുമെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ബുധനാഴ്ച എന്‍എസ്എസ് ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രഖ്യാപനം ചാനല്‍ വാര്‍ത്തകളില്‍ വീക്ഷിച്ച ശേഷമാണ് സുകുമാരന്‍ നായര്‍ അന്നു പ്രതികരിച്ചത്.
ചര്‍ച്ചയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളി പെരുന്നയില്‍ എത്തുമെത്തുമ്പോള്‍ രാഷ്‌ട്രീയക്കാരനായി കാണാതെ വെള്ളാപ്പള്ളിയുടെ മകനായും എസ്എന്‍ഡിപിയുടെ നേതാവായും തന്‍റെ അനുജനായും കരുതി സ്വീകരിക്കുമെന്നും അന്നു സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
എസ്എന്‍ഡിപിയുമായി ഐക്യമെന്നത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാര്‍ വന്നതിനു ശേഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് യോജിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. എന്നാല്‍, തുഷാര്‍ വരാന്‍ വൈകി. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യത്തെ അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഐക്യനീക്കം തിടുക്കത്തിലായിരുന്നെങ്കിൽ അതു പൊളിഞ്ഞത് അതിനേക്കാൾ വേഗത്തിലായിരുന്നു.
Kerala
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്‌ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞു.
'പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്‌ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല'.
'ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്. അച്ഛൻ മകനെ പറഞ്ഞയക്കുക, ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു'- സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഐക്യ ശ്രമത്തിന് എൻഎസ്എസ് ബോർഡിൽ ഭിന്നത ഉണ്ടായില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഎസ്എസിനെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി ചർച്ച നടത്തി.
ബിജെപിക്കെതിരെ സുകുമാരൻ നായർ തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീധരൻ പിള്ളയുടെ സന്ദർശനം. ബിജെപിയുടെ ജില്ലാ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം ഞായറാഴ്ച രാവിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയത്.
കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു. എൻഎസ്എസുമായി ബിജെപിക്ക് തർക്കങ്ങളില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീധരൻ പിള്ള പ്രതികരിച്ചു. അതേസമയം ശ്രീധരൻപിള്ളയുമായി രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമുണ്ടെന്ന് സുകുമാരൻ നായരും പറഞ്ഞു.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുഷാർ വെള്ളാപ്പള്ളിയാകും എൻഎസ്എസുമായി കൂടിക്കാഴ്ച നടത്തുകയെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
എസ്എൻഡിപി യോഗത്തിന് ഒരു സമുദായത്തോടും വിരോധമില്ല. ലീഗിനെപറ്റിയുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലീം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ചു. ഒരിക്കലും മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. ലീഗ് ഭരണത്തിലിരുന്നപ്പോൾ കാട്ടിയ വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടേയുള്ളു.
ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ തന്നെ ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണ്. അതിൽ സുകുമാരൻ നായരോട് ഞങ്ങൾക്ക് നന്ദിയുണ്ട്. ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറിൽ ഞാൻ കയറി എന്നത് വലിയ തെറ്റായെന്ന് നിങ്ങൾ പറഞ്ഞല്ലോ. അതിൽ ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് ആത്മബലം നൽകിയത് അദ്ദേഹമാണ്.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ചർച്ച. നായാടി മുതൽ നസ്രാണി വരെയുണ്ടാകും. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കും. അവരെയൊന്നും ഒഴിവാക്കാനാകില്ല. പറ്റിയ തെറ്റുകളെല്ലാം തിരുത്തിക്കൊണ്ടാകും പുതിയ ചർച്ച.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ കൊമ്പുകോർക്കുന്ന പ്രശ്നമേ ഇനി ഉണ്ടാകാൻ പോകുന്നില്ല. ചർച്ച എങ്ങനെയാകുമെന്ന് അവിടെ എത്തി ചർച്ച നടത്തിയ ശേഷമേ പറയാൻ കഴിയു എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Kerala
ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.
എൻഎസ്എസ് രാഷ്‌ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്‍റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്‍റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Kerala
ചങ്ങനാശേരി: എൻഎസ്എസ്-എസ്എൻഡിപി ഐക്യം സാധ്യമാക്കാൻ ഇരു സംഘടനകളും തീരുമാനിച്ചാൽ മതിയെന്നും അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരൻ നായർ. ഇന്നലെ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ സാമുദായിക ഐക്യം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ യോജിക്കേണ്ടതാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ചൂണ്ടികാട്ടിയപ്പോൾ നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ മൂല്യങ്ങൾക്കു കോട്ടം വരാത്തവിധത്തിൽ ഐക്യമാകാമെന്നാണ് താൻ പറഞ്ഞതെന്നും സുകുമാരൻ നായർ ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ ദീർഘകാലമായി ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന 89 വയസുള്ള വെള്ളപ്പള്ളി നടേശനെ അധിക്ഷേപിച്ചത് ഏതു രാഷ്‌ട്രീയ നേതാവാണെങ്കിലും അതു ഭൂഷണമല്ലെന്നു താൻ പ്രതികരിച്ചിരുന്നു.
എന്നാൽ, പിന്നീട് എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള ഐക്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിരാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വ്യാപകപ്രചാരണം ശ്രദ്ധയിൽപ്പെട്ടു. വിഷയം എൻഎസ്എസ് -എസ്എൻഡിപി ഐക്യം എന്നുള്ളതാണ്. ഏതെങ്കിലും വ്യക്തികളെ അതിലേക്കു കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Kerala
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണം.
വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണം. എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന്‍ ദീർഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ അദ്ദേഹം കയറിയതിനെ എന്തിനാണ് വിമർശിക്കുന്നത്.
ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും.
ഞങ്ങള്‍ അലോഹ്യത്തില്‍ അല്ല, ലോഹ്യത്തില്‍ തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂരം തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും സുകുമാരന്‍ നായർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്‍റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.
60 ശതമാനം ദരിദ്രാവസ്ഥയിൽ
മന്നത്തിന്‍റെ പുഷ്‌കല കാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്‍റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു. ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്‌ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു.
എന്നാൽ. ഇന്നു പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ . 60 ശതമാനത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍. സഹായിക്കുവാന്‍ ആരുമില്ല. പഴയ കാല പ്രമാണിത്തത്തിന്‍റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു.
ആഗോള അയ്യപ്പസംഗമം
50 ലക്ഷം വരുന്ന നായന്മാരില്‍ കേവലം ഏഴു ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എൻഎസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെക്കൊണ്ട് സ്വന്തം കാര്യം നേടുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. 50 വര്‍ഷമായി എൻഎസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃസംഗമമെന്നും അതിനാൽ എല്ലാവരും പങ്കെടുക്കണമെന്നും ഐക്യവേദി കൺവീനറുടെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സമംഗവുമായി എൻഎസ്എസ് കൈകോർത്തതും പ്രതിഷേധാർഹമാണെന്നു സംഘാടകർ പറയുന്നു.
Kerala
ആലപ്പുഴ: സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കി എൻഎസ്എസ് കരയോഗം. ആലപ്പുഴ തലവടി ശ്രീദേവി വിലാസം 2280-ാം നമ്പർ കരയോഗമാണ് പ്രമേയം പാസാക്കിയത്.
ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല നിലപാടിൽ പ്രതിഷേധിച്ചാണ് പ്രമേയം. ഞായറാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.
Kerala
തിരുവനന്തപുരം: എൻഎസ്എസുമായോ ഒരു സാമൂദായിക സംഘടനകളുമായോ അകൽച്ചയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ഉയർത്തിയത് ആരാണെന്ന് അറിയില്ല. മാധ്യമങ്ങളിൽ കണ്ടാണ് താൻ ഈ വിവരം അറിയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ശബരിമലയിലെ സ്വർണ പീഠത്തിലെ തൂക്കം കുറഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സ്വർണ പീഠത്തിന്റെ തൂക്കം കുറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, ഇന്നും സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഷോർണൂർ നഗരത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നായർ സമുദായത്തെ പണയപ്പെടുത്തിയ ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കുക എന്ന സന്ദേശവുമായി സേവ് എൻഎസ്എസ് എന്ന പേരിലാണ് കറുത്ത നിറത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.